ഫിലിപ്പ്യര്‍
ഗ്രന്ഥകര്‍ത്താവ്
പൗലോസ് എഴുതി (1:1) ഈ ലേഖനത്തിന്റെ ഭാഷ, ശൈലി ചരിത്രം എല്ലാം പൗലോസിന്റെതാണ്. ആദിമ സഭയും എഴുത്തുകാരനായി പൗലോസ് അംഗീകരിച്ചിട്ടുണ്ട്. ലേഖനം ക്രിസ്തുവിന്റെ മനോഭാവത്തെ വെളിപ്പെടുത്തുന്നു. (2:1-11). കാരാഗ്രഹത്തിൽ ആയിരുന്നുവെങ്കിലും വളരെ സന്തോഷത്തോടെയാണ് താന്‍ ഈ ലേഖനമെഴുതുന്നത്. കഷ്ടപ്പാടും ദുഃഖങ്ങളുടെയും നടുവിൽ ഒരു ക്രിസ്തു ഭക്തന് സന്തോഷം കണ്ടെത്താൻ സാധിക്കും എന്ന പാഠമാണ് ലേഖനം ഒരു ക്രിസ്ത്യാനിക്ക് എപ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശ ഉണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 61.
പൗലോസ് റോമിലെ കാരാഗ്രഹത്തിൽ ആയിരിക്കുമ്പോൾ ഈ ലേഖനം എഴുതി. എപ്പഫ്രൊദീത്തൊസ് ഫിലിപ്പിയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായവുമായി റോമിലെത്തി പൗലോസിനെ സന്ദർശിക്കുകയും. താന്‍ തന്നെയാണ് ഈ ലേഖനം ഫിലിപ്പിയാ സഭയിലേക്ക് കൊണ്ടുപോയത് എന്നാൽ റോമില്‍ വച്ച് രോഗിയായിത്തീർന്ന എപ്പഫ്രൊദീത്തൊസിന് ലേഖനം ഫിലിപ്പിയിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തു.
സ്വീകര്‍ത്താവ്
ഫിലിപ്പിയയിലെ ക്രൈസ്തവസഭ, മാസിഡോണിയയിലെ ഒരു വലിയ നഗരം ആയിരുന്നു ഫിലിപ്പി.
ഉദ്ദേശം
തടവറയിലെ വിവരങ്ങളും താൻ പുറത്തിറങ്ങുമ്പോൾ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി സഭയെ അറിയിക്കുന്നതിനു. സഭയിൽ ഉണ്ടായിരുന്ന ഭിന്നതപരിഹരിക്കുവാൻ താഴ്മയില്‍ പരസ്പരം അംഗീകരിക്കുവാൻ വിശ്വാസികളെ ഉത്സാഹിക്കുന്നു ദുരുപദേശങ്ങളെ ക്കുറിച്ചും അതിൻറെ ഉപദേഷ്ടാക്കളെക്കുറിച്ചും (3:2-3.), തിമോഥെയോസിനെ സഭയിലേക്ക് അയക്കുന്നതിനെപ്പറ്റിയും, എപ്പഫ്രൊദീത്തൊസിന്റെ ആരോഗ്യത്തെക്കുറിച്ചും, കാര്യപരിപാടികളെപ്പറ്റിയും അറിയിക്കുന്നതിനും, (2:19-30) തന്നോട് കാണിക്കുന്ന സ്നേഹത്തിനും സമ്മാനങ്ങള്‍ക്കും നന്ദി പറയുന്നതിനും. (4:10-20).
പ്രമേയം
സന്തോഷനിറവുള്ള ജീവിതം.
സംക്ഷേപം
1 അഭിവാദനം. 1:1, 2
2. പൗലൊസിന്റെ അവസ്ഥയും സഭക്കുള്ള പ്രചോദനവും. — 1:3-2:30
3. ദുരുപദേശങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് — 3:1-4:1
4. പ്രബോധനങ്ങള്‍ — 4:2-9
5. നന്ദി വാക്കുകള്‍ — 4:10-20
6. സമാപന അഭിവാദനം. — 4:21-23
1
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
പൗലോസിന്റെ പ്രാർത്ഥന
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഞാൻ ഉറച്ച്, ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം, നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്, നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു. എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട് 10 ക്രിസ്തുവിന്റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്, 11 ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
സുവിശേഷത്തിന്റെ അഭിവൃദ്ധി
12 സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്ന് നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു. 13 അതുകൊണ്ട് എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും 14 സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു. 15 ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്; 16 ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു. 17 എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. 18 പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. 19 എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്ന് ഞാൻ അറിയുന്നു. 20 ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണ ധൈര്യത്തോടുകൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്റെ ശരീരത്തിൽ മഹിമപ്പെടും. 21 എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. 22 എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്ന് ഞാൻ അറിയുന്നില്ല. 23 എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ. 24 എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം. 25 ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു. 26 അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും. 27 ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ. 28 നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു; 29 അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തുനിമിത്തം അനുവദിച്ചിരിക്കുന്നു. 30 അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.