സെഫന്യാവ്
ഗ്രന്ഥകര്‍ത്താവ്
ഹിസ്കീയാവിന്‍റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കൂശിയുടെ മകന് സെഫന്യാവു എന്നാണ് എഴുത്തുകാരന് സ്വയം പരിചയപ്പെടുത്തുന്നത്. സെഫന്യാവു എന്നാല്‍ ദൈവത്താല്‍ പ്രതിരോധിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം യിരെമ്യാവില്‍ പറഞ്ഞിരിക്കുന്ന പുരോഹിതന് (21:1; 29:25, 29; 37:3; 52:24). സെഫന്യാവിന്റെ പൂർവികർ രാജകുടുംബവുമായി ബന്ധമുള്ളവരാണെന്ന് പൊതുവെ പറയപ്പെടുന്നു. യെശയ്യാവിന്റെയും മീഖയുടെയും കാലഘട്ടം മുതൽ സെഫന്യാവ് ആണ് ആദ്യമായി യഹൂദയെക്കുറിച്ച് പ്രവചനം എഴുതുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 640-607.
യഹൂദ രാജാവായ യോശീയാവിന്റെ കാലത്താണ് സെഫന്യാവിന്റെ ശുശ്രൂഷ.
സ്വീകര്‍ത്താവ്
തെക്കേ രാജ്യമായ യെഹുദയിലെ ജനത്തിന്. എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായ സന്ദേശം.
ഉദ്ദേശം
ന്യായവിധിയെകുറിച്ചുള്ള പ്രധാനമായും മൂന്ന് ഉപദേശങ്ങൾ ഈ രചനയിൽ കാണുന്നു ദൈവമാണ് രാജ്യങ്ങൾക്കും പരമാധികാരി, ന്യായവിധി ദിനത്തിൽ ദുഷ്ടൻ ശിക്ഷിക്കപ്പെടുകയും നീതിമാൻ ആദരിക്കപ്പെടുകക്കപ്പെടുകയും ചെയ്യും, മാനസാന്തരപ്പെടുകയും തന്നില്‍ ആശ്രയം വയ്ക്കുകയും ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുന്നു.
പ്രമേയം
ദൈവത്തിൻറെ മഹാദിവസം
സംക്ഷേപം
1. ദൈവത്തിൻറെ മഹാ സംഹാര ദിനത്തിൻറെ ആഗമനം — 1:1-18
2. പ്രതീക്ഷയുടെ ഇടവേള — 2:1-3
3. രാജ്യങ്ങളുടെ തകർച്ച — 2:4-15
4. യെരുശലേമിന്റെ തകർച്ച — 3:1-7
5. പ്രതീക്ഷകളുടെ മടക്കം — 3:8-20
1
യെഹൂദാ രാജാവായ ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്. “ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; ഞാൻ ഭൂതലത്തിൽനിന്ന് മനുഷ്യനെ ഛേദിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ യെഹൂദയുടെമേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടി പൂജാരികളുടെ പേരിനെയും മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാം* മൽക്കാം അമ്മോന്യരുടെ ദൈവം വിഗ്രഹത്തെചൊല്ലിയും സത്യംചെയ്ത് നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും യഹോവയെ അന്വേഷിക്കുകയോ അവിടുത്തെക്കുറിച്ച് ചോദിക്കുകയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും. യഹോവയായ കർത്താവിന്റെ സന്നിധിയിൽ മൗനമായിരിക്കുക; യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു. എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന എല്ലാവരെയും സന്ദർശിക്കും. ആ ദിവസം ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന എല്ലാവരെയും സാഹസവും വഞ്ചനയുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും. 10 അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരുശലേമിന്റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്. 11 മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു. 12 ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് പറഞ്ഞ് വീഞ്ഞു കുടിച്ച് കിടക്കുന്ന പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും. 13 അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല. 14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അതിവേഗം അടുത്ത് വരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 15 ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, 16 ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ. 17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും. 18 യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

*1. 5 മൽക്കാം അമ്മോന്യരുടെ ദൈവം