17
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു;
ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
എന്റെ അടുക്കെ പരിഹാസമേയുള്ളു;
എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.
നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ;
എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?
ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു;
അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.
ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി
കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു;
ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.
ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു;
എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.
നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;
നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.
നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും;
കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു,
എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗം വന്നു.
12 അവർ രാത്രിയെ പകലാക്കുന്നു;
വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;
ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. 14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും
പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?
ആർ എന്റെ പ്രത്യാശയെ കാണും?
16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;
പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.