28
വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും
പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.
ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;
കല്ലുരുക്കി ചെമ്പെടുക്കുന്നു.
മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;
കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ
അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;
കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ;
മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു. ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;
അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
കനകപ്പൊടിയും അതിൽ ഉണ്ടു.
അതിന്റെ പാത കഴുകൻ അറിയുന്നില്ല;
പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.
പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;
ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;
പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10 അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;
അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
11 അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;
ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;
അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;
തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.
18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;
തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.
22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു
എന്നു നരകവും മരണവും പറയുന്നു.
23 ദൈവം അതിന്റെ വഴി അറിയുന്നു;
അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.
24 അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;
ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
25 അവൻ കാറ്റിനെ തൂക്കിനോക്കുകയും
വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.
26 അവൻ മഴെക്കു ഒരു നിയമവും
ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27 അവൻ അതു കണ്ടു വർണ്ണിക്കയും
അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
28 +കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;
ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം
എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.
+ 28:28 സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7; 9:10