4
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?
എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?
നീ പലരേയും ഉപദേശിച്ചു
തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
വീഴുന്നവനെ നിന്റെ വാക്കു താങ്ങി
കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.
ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;
നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?
നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ?
നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
ഞാൻ കണ്ടേടത്തോളം അന്യായം
ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.
ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;
അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും
ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;
അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13 +മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം
രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ
ഭയവും നടുക്കവും എന്നെ പിടിച്ചു.
14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു
എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു.
16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;
എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;
മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:
17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;
തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു
പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!
20 ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;
ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു
അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ
+ 4:13 ഇയ്യോബ് 33:15