101
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും;
യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.
ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും;
എപ്പോൾ നീ എന്റെ അടുക്കൽ വരും?
ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല;
ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു;
അതു എന്നോടു ചേർന്നു പറ്റുകയില്ല.
വക്രഹൃദയം എന്നോടു അകന്നിരിക്കും;
ദുഷ്ടതയെ ഞാൻ അറികയില്ല.
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;
ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു
എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു;
നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല;
ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്ക്കയില്ല.
യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു
ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.