108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും.
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ;
ഞാൻ അതികാലത്തെ ഉണരും.
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും.
നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു;
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ
നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും;
ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്‌വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു;
എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും;
ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.
10 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും?
ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?
11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.