11
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ
എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു
വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു;
യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു;
അവന്റെ കണ്ണുകൾ ദർശിക്കുന്നു;
അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാനെ ശോധന ചെയ്യുന്നു;
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും;
തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;
നേരുള്ളവർ അവന്റെ മുഖം കാണും.