110
ദാവീദിന്റെ ഒരു സങ്കീർത്തനം.
+യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു:
ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക.
നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു;
വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു
യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
+നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ
എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും;
അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും;
അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.
അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും;
അതുകൊണ്ടു അവൻ തല ഉയർത്തും.
+ 110:1 മത്തായി 22:44; മർക്കൊസ് 12:36; ലൂക്കൊസ് 20:42,43; അപ്പൊ. പ്രവൃത്തികൾ 2:34,35; 1. കൊരിന്ത്യർ 15:25; എഫെസ്യർ 1:20-22; കൊലൊസ്സ്യർ 3:1; എബ്രായർ 1:13; 8:1; 10:12,13 + 110:4 എബ്രായർ 5:6; 6:20; 7:17,21