124
ദാവീദിന്റെ ഒരു ആരോഹണഗീതം.
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ
യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
മനുഷ്യർ നമ്മോടു എതിർത്തപ്പോൾ,
യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
പൊങ്ങിയിരുന്ന വെള്ളം
നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ
നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.