127
ശലമോന്റെ ഒരു ആരോഹണഗീതം.
യഹോവ വീടു പണിയാതിരുന്നാൽ
പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ
കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും
നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും
കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ;
തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
മക്കൾ, യഹോവ നല്കുന്ന അവകാശവും
ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ
അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
അവയെക്കൊണ്ടു തന്റെ ആവനാഴിക
നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;
നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ
അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.