147
യഹോവയെ സ്തുതിപ്പിൻ;
നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു;
അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
യഹോവ യെരൂശലേമിനെ പണിയുന്നു;
അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും
അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു;
അവന്റെ വിവേകത്തിന്നു അന്തമില്ല.
യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്‌വിൻ;
അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി മഴ ഒരുക്കുന്നു;
അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.
10 അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല;
പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
11 തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു
നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14 അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു;
വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു;
അവന്റെ വചനം അതിവേഗം ഓടുന്നു.
16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ നീഹാരം വിതറുന്നു.
17 അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു;
അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു;
കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
19 അവൻ യാക്കോബിന്നു തന്റെ വചനവും
യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിപ്പിൻ.