15
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും?
നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും
ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
നാവുകൊണ്ടു കുരള പറയാതെയും
തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും
കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
വഷളനെ നിന്ദ്യനായി എണ്ണുകയും
യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ;
സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും
കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.