24
ദാവീദിന്റെ ഒരു സങ്കീർത്തനം.
+ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
+വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
അവൻ യഹോവയോടു അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ.
സേലാ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആർ?
ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
10 മഹത്വത്തിന്റെ രാജാവു ആർ?
സൈന്യങ്ങളുടെ യഹോവ തന്നേ;
അവനാകുന്നു മഹത്വത്തിന്റെ രാജാവു.
സേലാ.
+ 24:1 1. കൊരിന്ത്യർ 10:26 + 24:4 മത്തായി 5:8