27
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ
എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും
എന്റെ ഹൃദയം ഭയപ്പെടുകയില്ല;
എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും
എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.
അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും;
പാറമേൽ എന്നെ ഉയർത്തും.
ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും;
ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും;
ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.
യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ;
എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
“എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു;
യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
നിന്റെ മുഖം എനിക്കു മറെക്കരുതേ;
അടിയനെ കോപത്തോടെ നീക്കിക്കളയരുതേ;
നീ എനിക്കു തുണയായിരിക്കുന്നു;
എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു;
എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;
എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.
12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ;
കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു.
13 ഞാൻ ജീവനുള്ളവരുടെ ദേശത്തു
യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
14 യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക;
നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ;
അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.