33
നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ;
സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ.
കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.
അവന്നു പുതിയ പാട്ടു പാടുവിൻ;
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
യഹോവയുടെ വചനം നേരുള്ളതു;
അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
യഹോവയുടെ വചനത്താൽ ആകാശവും
അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു;
അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു;
അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
10 യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു;
വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
11 യഹോവയുടെ ആലോചന ശാശ്വതമായും
അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
12 യഹോവ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
13 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു;
മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.
14 അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു.
15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു.
16 സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല;
ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
17 ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു;
തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.
18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും
തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
19 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു;
അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ
നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ
നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.