38
ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.
യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.
ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;
നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.
നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല;
എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു;
എന്റെ ദേഹത്തിൽ സൗഖ്യമില്ല.
ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു;
എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.
കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു.
എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു;
എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
11 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു;
എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.
12 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു;
എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
15 യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16 അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു;
എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.
17 ഞാൻ ഇടറി വീഴുമാറായിരിക്കുന്നു;
എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18 ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,
എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി
നന്മെക്കു പകരം തിന്മ ചെയ്യുന്നു.
21 യഹോവേ, എന്നെ കൈവിടരുതേ;
എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
22 എന്റെ രക്ഷയാകുന്ന കർത്താവേ,
എന്റെ സഹായത്തിന്നു വേഗം വരേണമേ.