4
സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;
ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി;
എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.
പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി
മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും?
സേലാ.
യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ;
ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
+നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ;
നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ.
സേലാ.
നീതിയാഗങ്ങളെ അർപ്പിപ്പിൻ;
യഹോവയിൽ ആശ്രയം വെപ്പിൻ.
നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു;
യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും
അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;
നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
+ 4:4 എഫെസ്യർ 4:26