51
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻപ്രവാചകൻ അവന്റെ അടുക്കൽ വന്നപോൾ ചമെച്ചതു.
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം
എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ;
എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
+നിന്നോടു തന്നേ ഞാൻ പാപം ചെയ്തു;
നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.
സംസാരിക്കുമ്പോൾ നീ നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു;
അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ;
ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ;
നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ;
എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു
സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ
നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
13 അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും;
പാപികൾ നിങ്കലേക്കു മനംതിരിയും.
14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ,
രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ;
എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ;
എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;
ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു;
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ;
യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
19 അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;
അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
+ 51:4 റോമർ 3:4