64
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ;
ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ;
ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും
നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;
നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും
ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
ദുഷ്കാര്യത്തിൽ അവർ തങ്ങളെ തന്നേ ഉറപ്പിക്കുന്നു;
ഒളിച്ചു കണിവെക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു;
നമ്മെ ആർ കാണും എന്നു അവർ പറയുന്നു.
അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു;
നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു;
ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
എന്നാൽ ദൈവം അവരെ എയ്യും;
അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്ക്കും.
അങ്ങനെ സ്വന്തനാവു അവർക്കു വിരോധമായിരിക്കയാൽ
അവർ ഇടറിവീഴുവാൻ ഇടയാകും;
അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും;
അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.
10 നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും;
ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും.