67
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ;
അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ.
സേലാ.
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും
അറിയേണ്ടതിന്നു തന്നേ.
ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും;
സകലജാതികളും നിന്നെ സ്തുതിക്കും.
ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും;
നീ വംശങ്ങളെ നേരോടെ വിധിച്ചു
ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ.
സേലാ.
ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും;
സകല ജാതികളും നിന്നെ സ്തുതിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും.