22
മീഖായാവ് ആഹാബിനെതിരായി പ്രവചിക്കുന്നു
മൂന്നു വര്‍ഷത്തോളം അരാമും യിസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല. മൂന്നാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിനെ കാണുവാൻ ചെന്നു. യിസ്രായേൽ രാജാവ് തന്‍റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാം രാജാവിന്‍റെ കയ്യിൽനിന്നു പിടിക്കുവാൻ മടിക്കുന്നതെന്ത്?” എന്നു പറഞ്ഞു.
അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്നു ചോദിച്ചു.
അതിന് യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും” എന്നു പറഞ്ഞു.
അങ്ങനെ യിസ്രായേൽ രാജാവ് ഏകദേശം നാനൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്ത് വേണം?” എന്നു ചോദിച്ചു.
അതിന് അവർ: “പുറപ്പെടുക; കർത്താവ് അത് രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു.
എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാടു ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ?” എന്നു ചോദിച്ചു.
അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാടു ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്നു പറഞ്ഞു.
“രാജാവ് അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു.
അങ്ങനെ യിസ്രായേൽ രാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, യിമ്ലയുടെ മകൻ മീഖായാവിനെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
10 യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ കവാടത്തിലെ ഒരു വിശാലസ്ഥലത്ത് സിംഹാസനത്തിൽ ഇരുന്നിരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. 11 കെനാനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ടു കൊമ്പുകൾ ഉണ്ടാക്കി, ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞു.
12 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അവർ പറഞ്ഞു.
13 മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ” എന്നു പറഞ്ഞു.
14 അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും” എന്നു പറഞ്ഞു.
15 അവൻ രാജാവിന്‍റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകണോ വേണ്ടായോ?” എന്നു ചോദിച്ചു.
അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു.
16 രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം?” എന്നു ചോദിച്ചു.
17 അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്നു കല്പിച്ചു.”
18 അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ?” എന്നു പറഞ്ഞു.
19 അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. 20 ‘ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ വച്ചു പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും?’ എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. 21 എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും’ എന്നു പറഞ്ഞു.
22 “ ‘എങ്ങനെ?’ എന്നു യഹോവ ചോദിച്ചു
അതിന് അവൻ: ‘ഞാൻ അവന്‍റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്‍റെ ആത്മാവായി പ്രവർത്തിക്കും’ എന്നു പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക’ എന്നു യഹോവ കല്പിച്ചു.
23 “ആകയാൽ ഇതാ, യഹോവ ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്കു അനർത്ഥം വിധിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
24 അപ്പോൾ കെനാനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്‍റെ ചെകിട്ടത്ത് അടിച്ചു: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു?” എന്നു ചോദിച്ചു.
25 അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും” എന്നു പറഞ്ഞു.
26 അപ്പോൾ യിസ്രായേൽ രാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക. 27 ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.”
28 അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല; സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ” എന്നു അവൻ പറഞ്ഞു.
ആഹാബിന്‍റെ മരണം
29 അങ്ങനെ യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. 30 യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് വേഷംമാറി പടയിൽ കടന്നു.
31 “നിങ്ങൾ യിസ്രായേൽ രാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്നു അരാം രാജാവ് തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോട് കല്പിച്ചിരുന്നു. 32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നെ യിസ്രായേൽ രാജാവ് എന്നു പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. 33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
34 എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്‍റെ തേരാളിയോട്: “എന്നെ യുദ്ധമുന്നണിയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
35 അന്നു യുദ്ധം കഠിനമായി തീർന്നു; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനടിയിലേക്ക് ഒഴുകി. 36 സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്‍റെ പട്ടണത്തിലേക്കും താന്താന്‍റെ ദേശത്തേക്കും പോകട്ടെ’ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37 അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു. 38 രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്‍റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39 ആഹാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ടു അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 40 ആഹാബ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകൻ അഹസ്യാവ് അവനു പകരം രാജാവായി.
യെഹൂദാ രാജാവായ യെഹോശാഫാത്ത്
41 ആസായുടെ മകൻ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ ആഹാബിന്‍റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി. 42 യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മ ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു.
43 അവൻ തന്‍റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്ന്, അവയിൽ നിന്ന് വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. എന്നാൽ പൂജാഗിരികൾ മാത്രം നീക്കം ചെയ്തില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തുപോന്നു. 44 യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട് സഖ്യത ചെയ്തു.
45 യെഹോശാഫാത്തിന്‍റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 46 തന്‍റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്നു നീക്കിക്കളഞ്ഞു.
47 ആ കാലത്ത് ഏദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48 ഓഫീരിൽ നിന്നു പൊന്ന് കൊണ്ടുവരേണ്ടതിനു യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബെരിൽവച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല. 49 അന്നേരം ആഹാബിന്‍റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്‍റെ ദാസന്മാർ നിന്‍റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു. 50 യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ തന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകൻ യെഹോരാം അവനു പകരം രാജാവായി.
യിസ്രായേൽ രാജാവായ അഹസ്യാവ്
51 ആഹാബിന്‍റെ മകൻ അഹസ്യാവ് യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു വര്‍ഷം വാണു. 52 അവൻ തന്‍റെ അപ്പന്‍റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു. 53 അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്‍റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.