2 കൊരിന്ത്യർ
ഗ്രന്ഥകര്‍ത്താവ്
തന്റെ ജീവിതത്തിലെ ഒരു വിഷമസന്ധിയിലാണ് പൗലോസ് കൊരിന്ത്യർക്ക് ഈ ലേഖനം എഴുതുന്നത്. കൊരിന്ത്യയിലെ സഭ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നു മനസ്സിലാക്കിയ പൗലോസ് സഭയിലെ ഐക്യം സംരക്ഷിക്കുവാൻ ശ്രമിക്കുന്നു. ഈ ലേഖനമെഴുതുമ്പോൾ തീവ്രമായ മാനസിക വ്യഥയിലായിരുന്നു പൗലോസ്, കാരണം താൻ കൊരിന്ത്യ സഭയെ അത്രമാത്രം സ്നേഹിച്ചിരുന്നു. മനോദുഃഖം തന്നെ തളർത്തിയെങ്കിലും ദൈവം “എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു” എന്ന വചനത്താല്‍ പൗലോസിനെ ശക്തിപ്പെടുത്തുന്നു (2 കൊരി. 12:7-10). ഈ പുസ്തകത്തിൽ തന്റെ ശുശ്രൂഷയെയും അപ്പോസ്തലിക അധികാരത്തെയും കുറിച്ച് പൗലോസ് വ്യക്തമാക്കുന്നു താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലൻ ആണെന്ന് സത്യം ഇതിലൂടെ വെളിപ്പെടുത്തുന്നു (2 കൊരി. 1:1). ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ പൗലോസ് ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 55 - 56.
മാസിഡോണിയയില്‍ വച്ചാണ് താൻ ഈ പുസ്തകം എഴുതുന്നത്.
സ്വീകര്‍ത്താക്കൾ
റോമൻ പ്രവിശ്യയായ അഖായയുടെ തലസ്ഥാനമായിരുന്ന കൊരിന്ത്യയിലെ ദൈവസഭയ്ക്കാണ് ആണ് പൗലോസ് ഈ ലേഖനം എഴുതുന്നത് (2 കൊരി 1:1).
ഉദ്ദേശ്യം
ഈ ലേഖനത്തിന്റെ രചനക്ക് പിന്നിൽ പൗലോസിന് പല ലക്ഷ്യങ്ങളും ഉള്ളതായി കാണാം. പ്രധാനമായും തന്‍റെ ആദ്യത്തെ കത്തിനോട് കൊരിന്ത്യ സഭ കാണിച്ച ആദരവിൽ തനിക്കുള്ള സന്തോഷത്തെ അറിയിക്കുന്നു (2 കൊരി 1:3-4, 7:8-9, 12:13). മാത്രമല്ല ഏഷ്യയിൽ വച്ചു തനിക്കു നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അറിയിക്കുക (2 കൊരി 1:8), തന്‍റെ ശാസനയിൽ ദുഃഖിച്ച വ്യക്തിയോട് ക്ഷമാപണം നടത്തുക (2 കൊരി 2:5-11), അവിശ്വാസികളോട് ഇണയില്ലാപിണ കൂടരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക (2 കൊരി 6:14, 7:1), ക്രൈസ്തവ ശുശ്രൂഷയുടെ മഹത്വത്തെയും വിലയെക്കുറിച്ചും വിവരിക്കുക (2 കൊരി 2:14, 7:4), യെരൂശലേമില്‍ കഷ്ടം അനുഭവിക്കുന്ന ജനത്തെ സഹായിക്കുന്ന ധന സമാഹരണത്തിലേക്ക് കൈയയച്ച് സഹായം ചെയ്യുവാന്‍ ജനത്തെ ഉത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഈ ലേഖനത്തിനു പിന്നിലുണ്ട് (2 കൊരി 8:9).
പ്രമേയം
പൗലോസിന്‍റെ അപ്പൊസ്തലത്വത്തിൻ്റെ പ്രതിരോധം
സംക്ഷേപം
1. തന്‍റെ ശുശ്രൂഷയെ കുറിച്ച് പൗലോസിന്റെ വിശദീകരണം — 1:1-7:16
2. യെരൂശലേമിലെ ജനത്തിനുള്ള ധനശേഖരണം — 8:1-9:15
3. പൗലോസ് തന്‍റെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുന്നു — 10:1-13:10
4. ആശീര്‍വാദത്തോടെയുള്ള ഉപസംഹാരം — 13:11-14
1
അഭിവാദനം
1 ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും കൊരിന്ത്യയിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്: 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
സകല ആശ്വാസങ്ങളുടെയും ദൈവം
3 കരുണ നിറഞ്ഞ പിതാവും സർവ്വ ആശ്വാസത്തിൻ്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 4 ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നു. 5 എന്തെന്നാൽ ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6 ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു. 7 നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറിയുകയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.
8 സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു. 9 വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയം വച്ചു. 10 ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു. 11 അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നു; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾ നിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.
പൗലോസിന്റെ പദ്ധതിയുടെ മാറ്റം
12 ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ. 13 നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല; 14 നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നതുപോലെ, പൂർണ്ണമായി ഗ്രഹിക്കും എന്നു ഞാൻ ഉറച്ചിരിക്കുന്നു.
15 അതുകൊണ്ട് ഈ ഉറപ്പിൽ രണ്ടു അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകേണ്ടതിനായി, 16 മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. 17 ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാഞ്ചാടുകയായിരുന്നുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകേണ്ടതിന് എന്റെ ഉദ്ദേശ്യം മാനുഷികമായിരുന്നുവോ? 18 ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല. 19 എന്തെന്നാൽ, ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നു മാത്രമേയുള്ളു. 20 ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നെ.
21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ. 22 അവൻ നമ്മെ മുദ്രയിട്ടും നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
23 പക്ഷേ എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ പിന്നെയും കൊരിന്ത്യയിൽ വരാതിരുന്നത് എന്നതിന് ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസത്തിന്മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ നിങ്ങളോടുകൂടെ പ്രവർത്തിക്കുന്നവർ എന്നത്രേ; എന്തെന്നാൽ, നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനില്ക്കുന്നുവല്ലോ.