2 പത്രൊസ്
ഗ്രന്ഥകര്‍ത്താവ്
ലേഖകൻ അപ്പോസ്തലനായ പത്രോസ് ആണ് (2 പത്രൊ 1:1). താന്‍ യേശുവിന്‍റെ രൂപാന്തരപ്പെടലിനു സാക്ഷിയായിരുന്നു (2 പത്രൊ 1:16-18). സുവിശേഷങ്ങളില്‍ പറയുന്ന പ്രകാരം അവിടെ യേശുവിനൊപ്പം മറുരൂപ മലയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഒരാള്‍ പത്രോസ് ആയിരുന്നു (മറ്റുള്ളവര്‍ യാക്കോബ്, യോഹന്നാൻ). ലേഖകന്‍റെ നിര്യാണത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നിടത്ത് രക്തസാക്ഷിത്വമാകാം ഉദ്ദേശിക്കുന്നത് (2 പത്രൊ 1:14). യോഹ 21:18-19 ൽ യേശു പത്രോസിന്‍റെ രക്തസാക്ഷിത്വത്തെപ്പറ്റി പ്രസ്താവിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 65 - 68.
ഒരുപക്ഷേ റോമിൽവച്ച് ആയിരിക്കാം ഈ ലേഖനം എഴുതിയിട്ടുള്ളത്. കാരണം തന്‍റെ അവസാന നാളുകൾ അവിടെയാണ് ചിലവഴിച്ചത്.
സ്വീകര്‍ത്താക്കൾ
ഒന്നാമത്തെ ലേഖനം പോലെതന്നെ വടക്കേ ഏഷ്യാമൈനറിൽ പാര്‍ക്കുന്ന ക്രൈസ്തവജനത്തിനാണ് ഇതെഴുതുന്നത്.
ഉദ്ദേശ്യം
വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ ഓര്‍മ്മപ്പെടുത്തുക എന്നതാണ് മുഖ്യ ഉദ്ദേശ്യം (2 പത്രൊ 1:12-13, 16-21). വരും തലമുറയിലെ വിശ്വാസികള്‍ക്കുള്ള അപ്പോസ്തലിക പാരമ്പര്യ നിർദ്ദേശങ്ങൾ (2 പത്രൊ 1:15), ക്രിസ്ത്യാനികള്‍ നേരിടുവാന്‍ പോകുന്ന അപകടങ്ങള്‍ (2 പത്രൊ 1:13-14; 2:1-3), ദുരുപദേഷ്ടാക്കന്മാരുടെ വരവ് എന്നിവയെ പറ്റി പത്രോസ് ഓര്‍മ്മിപ്പിക്കുന്നു (2 പത്രൊ 2:1-22). അവര്‍ കര്‍ത്താവിന്‍റെ വരവിനെ നിഷേധിക്കുന്നതിനെ പറ്റിയും താന്‍ മുന്നറിയിപ്പ് നല്കുന്നു (2 പത്രൊ 3:3-4).
പ്രമേയം
ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ്
സംക്ഷേപം
1. അഭിവാദ്യം — 1:1, 2
2. ക്രിസ്തീയ ഗുണങ്ങളിൽ വളരുക — 1:3-11
3. പത്രോസിന്‍റെ സന്ദേശത്തിന്‍റെ ഉദ്ദേശ്യം — 1:12-21
4. ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ് — 2:1-22
5. ക്രിസ്തുവിന്‍റെ മടങ്ങിവരവ് — 3:1-16
6. ഉപസംഹാരം — 3:17, 18
1
യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്: ദൈവത്തിന്‍റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
വിളിയും തിരഞ്ഞെടുപ്പും സുസ്ഥിരമാക്കുന്നു
തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്‍റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ. ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല. എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
10 അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. 11 ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല. അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും.
12 അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും. 13 നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്‍റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ 14 ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു. 15 എന്‍റെ വേർപാടിൻ്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
16 ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. 17 “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു ബഹുമാനവും മഹത്വവും ലഭിച്ചു. 18 ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായത് കേട്ടു. 19 പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്‌വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്. 20 തിരുവെഴുത്തിലെ പ്രവചനം ഒന്നുംതന്നെ പ്രവാചകന്‍റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.