5
അനന്യാസും സഫീറയും
എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്. നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്. അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്? അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു. ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി. യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.
ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു. പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു. പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു. 10 ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു. 11 ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
അപ്പൊസ്തലന്മാർ അനേകരെ സൗഖ്യമാക്കുന്നു
12 അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു. 13 മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു 14 അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു. 15 രോഗികളെ പുറത്തു കൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,. 16 അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു.
അപ്പൊസ്തലന്മാർ കാരാഗൃഹത്തിലാക്കപ്പെടുന്നു.
17 എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു 18 അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി. 19 എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട് 20 “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്ന് പറഞ്ഞു. 21 അവർ അത് കേട്ട് പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ച്. 22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ട്; 23 എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല”. 24 ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു 25 അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്ന് അറിയിച്ചു. 26 അതുകേട്ട് പടനായകൻ ചേവകരുമായി ചെന്ന്, ജനം തങ്ങളെ കല്ലെറിയും എന്ന് ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. 27 അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു 28 “യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു. 29 അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 30 നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; 31 യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32 ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
ഗമാലിയേൽ ഇടപെടുന്നു
33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു. 34 അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു. 35 അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ. 36 കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു. 37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. 38 ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും; 39 ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു. 40 അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്ന് കല്പിച്ച് അവരെ വിട്ടയച്ചു. 41 തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി. 42 പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്ന് യേശു തന്നെ ക്രിസ്തു എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.