4
യിസ്രായേൽ ദൈവത്തിന്‍റെ അടുക്കൽ മടങ്ങിവന്നില്ല 
  1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും  
സ്വന്തം ഭർത്താക്കന്മാരോട്:  
“കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ,  
ശമര്യാപർവ്വതത്തിലെ ബാശാന്യ*ബാശാന്യ ഊര്‍വ്വര ഭൂമിപശുക്കളേ, ഈ വചനം കേൾക്കുവിൻ.   
 2 “ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും  
നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും  
പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും”  
എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.   
 3 “അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ  
മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും  
നിങ്ങളെ ഹെർമ്മോന്‍†ഹെർമ്മോന്‍ ജീര്‍ണ്ണാവശിഷ്ടങ്ങളുടെ സ്ഥലം  പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 4 ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ;  
ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ;  
രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും  
മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.   
 5 “പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ;  
സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ;  
ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്”  
എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.   
 6 “നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ  
നിങ്ങൾക്ക് പല്ലിന്റെ വെടിപ്പും  
എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തിയിട്ടും  
നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 7 “കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ  
ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു;  
ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും  
മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു;  
ഒരു വയലിൽ മഴ പെയ്തു;  
മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.   
 8 രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു,  
ദാഹം തീർന്നില്ലതാനും;  
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 9 “ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു;  
നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും  
അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും  
പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു;  
എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 10 “ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച്  
നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന്  
നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി;  
നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ  
നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി;  
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 11 “ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ  
ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി,  
നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു;  
എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”  
എന്ന് യഹോവയുടെ അരുളപ്പാട്.   
 12 “അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും;  
യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട്  
നിന്റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക.”   
 13 “പർവ്വതങ്ങളെ നിർമ്മിക്കുകയും  
കാറ്റിനെ സൃഷ്ടിക്കുകയും  
മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും  
പ്രഭാതത്തെ അന്ധകാരമാക്കുകയും  
ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്;  
സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.”