കൊലൊസ്സൃര്‍
ഗ്രന്ഥകര്‍ത്താവ്
കൊലോസ്സ്യ ലേഖനം പൗലോസിന്റെ രചനയാണ് (കൊലൊ 1:1). ആദിമ സഭ പൗലോസിന്‍റെ ഗ്രന്ഥകർത്തൃത്വം അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. കൊലോസ്സ്യ സഭ പൗലോസ് സ്ഥാപിച്ചത് ആയിരുന്നില്ല. പൗലോസിന്റെ സഹപ്രവർത്തകനായ എപ്പഫ്രാസ് ആയിരുന്നു ആദ്യമായി കൊലോസ്സ്യയില്‍ സുവിശേഷം അറിയിച്ചത് (കൊലൊ 4:12, 13). ദുരുപദേഷ്ടാക്കന്മാര്‍ സഭയില്‍ നുഴഞ്ഞുകയറുകയും തെറ്റായ ഉപദേശം പഠിപ്പിക്കുകയും ചെയ്തു. പാഗന്‍ തത്ത്വശാസ്ത്രത്തെയും യെഹൂദമത വിശ്വാസങ്ങളും ക്രൈസ്തവ വിശ്വാസങ്ങളുടെയും കൂട്ടിച്ചേർത്തുള്ള പുതിയ ഉപദേശങ്ങൾ, ക്രിസ്തു സർവ്വശക്തനാണെന്ന വാദം കൊണ്ടു പൗലോസ് ഖണ്ഡിക്കുകയാണ്. പുതിയനിയമത്തിലെ ക്രിസ്തു കേന്ദ്രീകൃതമായ ലേഖനം എന്നാണ് കൊലൊസ്സ്യ ലേഖനത്തെ വിളിക്കുന്നത്. ക്രിസ്തു സകലത്തിൻ്റെയും അധികാരി എന്നു ലേഖനം അസന്നിഗ്ദമായി പ്രസ്താവിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60.
റോമിലെ തന്‍റെ ആദ്യത്തെ കാരാഗൃഹ വാസത്തിനിടയ്ക്ക് ആയിരിക്കാം പൗലോസ് ഈ ലേഖനം എഴുതിയത്.
സ്വീകര്‍ത്താക്കൾ
“കൊലോസ്സ്യയിലെ വിശുദ്ധരും വിശ്വസ്ത സഹോദരന്മാരുമായി” (കൊലൊ 1:1-2), എന്നാണ് ഈ പുസ്തകം ആരംഭിക്കുന്നത്. എഫെസോസില്‍ നിന്നും നൂറ് മൈൽ മാറി ലിക്കസ് താഴ്വരയിലാണ് കൊലോസ്സ്യയുടെ സ്ഥാനം. അപ്പോസ്തലൻ സഭ മുന്‍പ് സന്ദർശിച്ചിരുന്നില്ല (കൊലൊ 1:4; 2:1).
ഉദ്ദേശ്യം
വളർന്നുവരുന്ന ദുരുപദേശങ്ങളുടെ അപകടത്തെക്കുറിച്ച് ഉപദേശിക്കുന്നു. ക്രിസ്തുവിന് സൃഷ്ടിപ്പിലുള്ള സമ്പൂർണ്ണ പരമാധികാരത്തെ പൗലോസ് എടുത്തു പറയുന്നു. വായനക്കാരെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് നയിക്കുവാനും, സഭ ഉപദേശത്തിൻ്റെ ക്രമത്തിൽ മുന്നോട്ടു പോകുവാനും ദുരുപദേഷ്ടാക്കന്മാരുടെ വഞ്ചന മനസ്സിലാക്കി വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുവാനും പൗലോസ് ജനത്തെ ഉദ്ബോധിപ്പിക്കുന്നു.
പ്രമേയം
ക്രിസ്തുവിന്‍റെ മാഹാത്മ്യം
സംക്ഷേപം
1. പൗലോസിന്‍റെ വന്ദനവും പ്രാർത്ഥനയും — 1:1-14
2. യേശുവിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് പൗലോസിന്റെ ഉപദേശം — 1:15-23
3. ദൈവത്തിന്‍റെ പദ്ധതിയിലും ഉദ്ദേശത്തിലും പൗലോസിന്റെ പങ്ക് — 1:24-2:5
4. ദുരുപദേശത്തിനെതിരെയുള്ള മുന്നറിയിപ്പ് — 2:6-15
5. ദുരുപദേശത്തിനെതിരെ പൗലോസ് വാദിക്കുന്നു — 2:16-3:4
6. ക്രിസ്തുവിൽ പുതിയ മനുഷ്യന്റെ വിവരണം — 3:5-25
7. അഭിനന്ദനവും സമാപന വന്ദനവും — 4:1-18
1
വന്ദനവും സ്തോത്രാർപ്പണവും
1 ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും*പൌലോസാണ് ഈ ലേഖനം എഴുതിയത്. തിമോഥെയോസ് പൌലോസിനോടൊപ്പം വന്ദനം കരേറ്റുന്നു, 2 കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 4 എന്തെന്നാൽ സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം 5 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു. 6 ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. 7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ; 8 അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു.
കർത്താവിന് യോഗ്യമാകുംവണ്ണം നടക്കേണ്ടതിനായുള്ള പ്രാർത്ഥന
9 അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ, 10 നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. 11 സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും 12 തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും 13 നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ†ഇരുട്ടിൻ്റെ അധികാരം - പിശാചിന്‍റെ അധികാരം നിന്ന് വിടുവിച്ച് തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വെയ്ക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
പുത്രൻ അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യം
14 തന്റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. 15 പുത്രനായ ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. 16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു. 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും 20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.
വിശ്വസത്തിൽ സ്ഥിരതയോടെ
21 ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽനിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് ക്രിസ്തു ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. 23 നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ പൗലൊസ് എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു.
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത്
24 ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു. 25 നിങ്ങൾക്ക് വേണ്ടി ദൈവപ്രവൃത്തിക്ക് അനുസാരമായി എനിക്ക് നല്കിയിരിക്കുന്ന നിയോഗപ്രകാരം ദൈവവചനപ്രഘോഷണം നിവർത്തിക്കേണ്ടതിന് ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
ജനതകളുടെ ഇടയിൽ വെളിപ്പെട്ട മർമ്മം
26 അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. 27 അവരോട് ജനതകളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ.
28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏത് മനുഷ്യനേയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തേണ്ടതിന് ഏത് മനുഷ്യനേയും ഗുണദോഷിക്കുകയും ഏത് മനുഷ്യനോടും സകലജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു. 29 അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.