8
ക്രിസ്തു ശ്രേഷ്ഠവും പുതിയതുമായ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ 
  1 നാം ഈ പറയുന്നതിൻ്റെ ഉദ്ദേശ്യം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി,   2 വിശുദ്ധസ്ഥലത്തിൻ്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിൻ്റെയും*സത്യകൂടാരം-കൂടാരമാകുന്ന ആലയം ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല.   
 3 ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം.   4 എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ.   5 അവർ സ്വർഗ്ഗീയമായതിൻ്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു.   
 6 എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.   7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു.   8 എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ടു അരുളിച്ചെയ്യുന്നത്:  
“ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും  
പുതിയൊരു നിയമം ചെയ്യുന്ന കാലം വരും  
എന്നു കർത്താവിന്‍റെ അരുളപ്പാടു.   
 9 ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ  
കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ  
ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല;  
അവർ എന്റെ നിയമത്തിൽ നിലനിന്നില്ല;  
ഞാൻ അവരെ ആദരിച്ചതുമില്ല  
എന്നു കർത്താവിന്‍റെ അരുളപ്പാടു.   
 10 ഈ കാലം കഴിഞ്ഞശേഷം  
ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന  
നിയമം ഇങ്ങനെ ആകുന്നു:  
ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി  
അവരുടെ ഹൃദയങ്ങളിൽ എഴുതും;  
ഞാൻ അവർക്ക് ദൈവമായും  
അവർ എനിക്ക് ജനമായും ഇരിക്കും.   
 11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും  
തന്റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല;  
അവർ ആബാലവൃദ്ധം എല്ലാവരും  
എന്നെ അറിയും.   
 12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും;  
അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല  
എന്നു കർത്താവിന്‍റെ അരുളപ്പാടു.”   
 13 പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.