5
പുരോഹിതന്മാരേ, കേൾക്കുവിൻ; യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് നിങ്ങൾക്ക് ന്യായവിധി വരുന്നു. മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാൻ അവർ എല്ലാവരെയും ശാസിക്കും. ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു. അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിവരുവാൻ അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല. യിസ്രായേലിന്റെ മുഖം അവന്റെ അഹംഭാവം സാക്ഷീകരിക്കുന്നു; അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടി ഇടറിവീഴും. അവർ ആടുമാടുകളോടുകൂടി യഹോവയെ അന്വേഷിക്കും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസി അവരെ അവരുടെ അവകാശത്തോടുകൂടി തിന്നുകളയും. ഗിബെയയിൽ ആട്ടിൻകൊമ്പും രാമയിൽ കാഹളവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; ബെന്യാമീനേ, ഞങ്ങൾ നിന്റെ പിറകെ വരുന്നു. ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു. 10 യെഹൂദാപ്രഭുക്കന്മാർ അതിര് മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ട് ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും. 11 എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. 12 അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. 13 എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ച്; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവ് ഉണക്കുവാനും അവന് കഴിഞ്ഞില്ല. 14 ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും എന്റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. 15 അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥാനത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.