10
യിസ്രായേൽ പടർന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലം വർദ്ധിച്ചപ്പോൾ അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും. ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും. അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു. ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു; അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു. ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; എഫ്രയീം ലജ്ജിക്കും; യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച്* സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ആലോചനയെക്കുറിച്ച് ലജ്ജിക്കും. ശമര്യയുടെ കാര്യമോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും. യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും. യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല; 10 ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരുടെ രണ്ട് അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ജനത അവർക്കെതിരെ കൂടിവരും. 11 എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. 12 നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. 13 നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേട് കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നിങ്ങൾ സ്വന്ത വഴിയിലും നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു. 14 അതുകൊണ്ട് നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ. 15 അങ്ങനെ തന്നെ ബേഥേലേ! നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും; പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.

*10. 6 സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ആലോചനയെക്കുറിച്ച്