ഇയ്യോബ്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ ആരെന്നുള്ളതിന് വ്യക്തമായ രേഖകളൊന്നുമില്ല. ഗ്രന്ഥകര്‍ത്തൃത്വം ഇന്നും അജ്ഞാതമാണ് ഒരുപക്ഷേ ഒന്നിലധികം എഴുത്തുകാർ ഈ പുസ്തകത്തിലെ രചനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇയ്യോബിന്റെ പുസ്തകം ആയിരിക്കാം വേദപുസ്തകത്തിലെ ഏറ്റവും പഴക്കമുള്ള കൃതി ഇയ്യോബ് എന്ന വിശുദ്ധനായ ഒരു മനുഷ്യനെക്കുറിച്ച് മനുഷ്യന് നേരിട്ട കൊടിയ ദുരന്തങ്ങളും തൻറെ സുഹൃത്തുക്കൾ അദ്ദേഹത്തിന് സംഭവിച്ച ദുരിതത്തിന് കാരണങ്ങൾ വിശദീകരിക്കുന്നതുമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ ഇയ്യോബ് തേമാന്യനായ എലീഫസ് ശൂഹ്യനായ ബില്ദാദ്, നയമാത്യനായ സോഫര്‍ ബുസ്യനായ എലീഹു എന്നിവരാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
അജ്ഞാതം പുസ്തകത്തിലെ പലഭാഗങ്ങളും സൂചിപ്പിക്കുന്നത് സംഭവം നടന്ന വളരെ നാളുകൾക്കു ശേഷമാണ് ഇത് എഴുതപ്പെട്ടത് ഒരുപക്ഷെ പ്രവാസത്തിനു ശേഷം. എലിഹുവിന്റെ അദ്ധ്യായം എഴുതപ്പെട്ടത് അതിനും ശേഷമാണ്.
സ്വീകര്‍ത്താവ്
പുരാതന യഹൂദ, സമൂഹവും, എല്ലാ വായനക്കാർക്കും വേണ്ടി ഈജിപ്തിൽ അടിമത്തത്തിൽ ഇരിക്കുന്ന ഇസ്രായേൽ ജനതക്ക് വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്നൊരു വാദമുണ്ട് കഷ്ടതയിൽ ആയിരിക്കുന്ന ജനത്തെ ആശ്വസിപ്പിക്കുവാൻ മോശെ ഈ പുസ്തകം ഉപയോഗിച്ചു എന്നും വിശ്വസിക്കുന്നു.
ഉദ്ദേശം
ഇയ്യോബിന്റെ പുസ്തകം താഴെ പറയുന്ന കാര്യങ്ങള്‍ നമ്മെ മനസ്സിലാക്കി തരുന്നു. ദൈവത്തിൻറെ അനുവാദമില്ലാതെ സാത്താന് സാമ്പത്തികമോ ഭൗതികമോ ആയ തകർച്ചകൾ കൊണ്ടുവരുവാൻ കഴിയുകയില്ല കാരണം സാത്താനും ദൈവത്തിൻറെ അധികാരത്തിന്‍കീഴിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിൽ കഷ്ടതയുടെ യഥാർത്ഥ കാരണങ്ങൾപലപ്പോഴും മനുഷ്യന്‍റെ ചിന്തകൾക്ക് അപ്പുറമാണ് ദുഷ്ടന്മാർ അവർക്കുള്ളത് പ്രാപിക്കും കഷ്ടത നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ സംഭവിക്കുന്നത് നമ്മെ ശുദ്ധീകരിക്കുവാനും പരിശോധിക്കുവാനും ചിലത് പഠിപ്പിക്കാനും നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തുവാനും വേണ്ടിയുള്ളതാണ്.
പ്രമേയം
കഷ്ടതയിലൂടെ അനുഗ്രഹം
സംക്ഷേപം
1. ആമുഖം: സാത്താന്റെ ആക്രമണം — 1:1-2:13
2. ഇയ്യോബ് തൻറെ കഷ്ടതയെ കുറിച്ച് തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചെയ്യുന്ന സംഭാഷണം — 3:1-31:40
3. എലീഹു ദൈവത്തിൻറെ നന്മകളെക്കുറിച്ച് പ്രസ്താവിക്കുന്നു — 32:1-37:24
4. ഇയ്യോബിനു ദൈവം തന്‍റെ പരമാധികാരത്തെ വെളിപ്പെടുത്തുന്നു — 38:1-41:34
5. ദൈവം ഇയ്യോബിനെ യഥാസ്ഥാനപ്പെടുത്തുന്നു — 42:1-17
1
ഊസ് ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു. അവന് ഏഴായിരം (7,000) ആടുകളും മൂവായിരം (3,000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു. അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപംചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
ഒരു ദിവസം ദൂതന്മാര്‍* ദൂതന്മാര്‍ ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവക്കുക - പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? 10 അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. 11 തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു. 12 ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.
13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ 14 ഒരു ദൂതൻ അവന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; 15 പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു. 16 അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 17 അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കൽദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 18 അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു; “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. 19 പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാല് മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു. 20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു: 21 “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ എനിക്ക് തന്നതെല്ലാം, യഹോവ എടുത്തുമാറ്റി, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. 22 ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.

*1. 6 ദൂതന്മാര്‍ ദൈവപുത്രന്മാർ

1. 8 ദൃഷ്ടിവക്കുക - പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക