11
നയമാത്യനായ സോഫർ 
  1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:   
 2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?  
ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?   
 3 നിന്റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?  
നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?   
 4 “എന്റെ ഉപദേശം നിർമ്മലം എന്നും  
തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ.   
 5 അയ്യോ ദൈവം അരുളിച്ചെയ്യുകയും  
നിന്റെ നേരെ അധരം തുറക്കുകയും   
 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ  
എന്നു നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ!  
അപ്പോൾ നിന്റെ അകൃത്യം ഓരോന്നും  
ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.   
 7 “ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?  
സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?   
 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;  
അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം?   
 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും  
സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.   
 10 യഹോവ കടന്നുവന്നു ബന്ധിക്കുകയും  
വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?   
 11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;  
ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.   
 12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;  
കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;   
 13 “നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി  
ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ   
 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;  
നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.   
 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;  
നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.   
 16 അതെ, നീ കഷ്ടത മറക്കും;  
ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.   
 17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;  
ഇരുൾ പ്രഭാതംപോലെയാകും.   
 18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;  
നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;   
 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;  
പലരും നിന്റെ മമത അന്വേഷിക്കും.   
 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;  
ശരണം അവർക്ക് പൊയ്പോകും;  
പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”