22
തേമാന്യനായ എലീഫസ് 
  1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:   
 2 “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?  
ജ്ഞാനിയായവൻ തനിക്കു തന്നെ ഉപകരിക്കുകയുള്ളൂ.   
 3 നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?  
നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?   
 4 നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും  
നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?   
 5 നിന്റെ ദുഷ്ടത വലിയതല്ലയോ?  
നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.   
 6 “നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,  
നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.   
 7 ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;  
വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.   
 8 ബലവാനായവന് ദേശം കൈവശമായി,  
മാന്യനായവൻ അതിൽ പാർത്തു.   
 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;  
അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.   
 10 അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു;  
പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.   
 11 അല്ല, നീ അന്ധകാരത്തെയും  
നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?   
 12 “ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?  
നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.   
 13 എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?  
കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?   
 14 നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;  
ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.   
 15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന  
പഴയ വഴി നീ പ്രമാണിക്കുമോ?   
 16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;  
അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.   
 17 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;  
സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.   
 18 അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;  
ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.   
 19 “നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു;  
കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:   
 20 ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;  
അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.   
 21 നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;  
എന്നാൽ നിനക്കു നന്മവരും.   
 22 അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;  
ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.   
 23 സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;  
നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.   
 24 നിന്റെ പൊന്ന് പൊടിയിലും  
ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.   
 25 അപ്പോൾ സർവ്വശക്തൻ നിനക്കു പൊന്നും  
വിലയേറിയ വെള്ളിയും ആയിരിക്കും.   
 26 “അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും;  
ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.   
 27 നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;  
നീ നിന്റെ നേർച്ചകൾ കഴിക്കും.   
 28 നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും;  
നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.   
 29 ദൈവം അഹംഭാവികളെ താഴ്ത്തുന്നു.  
താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.   
 30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;  
നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.“