29
 1 ഇയ്യോബ് പിന്നെയും പറഞ്ഞത്:   
 2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ  
ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ  
ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.   
 3 അന്നു അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു;  
അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.   
 4 എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു;  
സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും   
 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത  
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.   
 6 അന്നു ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;  
പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു.   
 7 “ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.  
വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ   
 8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;  
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.   
 9 പ്രഭുക്കന്മാർ സംസാരം നിർത്തി,  
കൈകൊണ്ട് വായ് പൊത്തും.   
 10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;  
അവരുടെ നാവ് അണ്ണാക്കോടു പറ്റും.   
 11 എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;  
എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും.   
 12 നിലവിളിച്ച എളിയവനെയും അനാഥനെയും  
തുണയറ്റവനെയും ഞാൻ വിടുവിച്ചു.   
 13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;  
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.   
 14 ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;  
എന്റെ ന്യായം *ഉത്തരീയം - മേൽക്കുപ്പായംഉത്തരീയവും തലപ്പാവും പോലെയായിരുന്നു.   
 15 ഞാൻ കുരുടന് കണ്ണും  
മുടന്തന് കാലും ആയിരുന്നു.   
 16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;  
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.   
 17 നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;  
അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.   
 18 “എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും;  
ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.   
 19 എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;  
എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.   
 20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;  
എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു.   
 21 “മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;  
എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.   
 22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;  
എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും.   
 23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;  
പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.   
 24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ  
ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;  
എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.   
 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;  
സൈന്യസമേതനായ രാജാവിനെപ്പോലെയും  
ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.