33
എലീഹൂ ഇയ്യോബിനെ ശാസിക്കുന്നു 
  1 “എന്നാൽ ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക;  
എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.   
 2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;  
എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു.   
 3 എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും.  
എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.   
 4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;  
സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.   
 5 നിനക്കു കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;  
സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക.   
 6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;  
എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.   
 7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;  
എന്റെ പ്രേരണ നിനക്കു ഭാരമായിരിക്കുകയുമില്ല.   
 8 “ഞാൻ കേൾക്കെ നീ പറഞ്ഞതും  
നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:   
 9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;  
ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.   
 10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;  
എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.   
 11 അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;  
എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’   
 12 “ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:  
‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.   
 13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?  
തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം*ഉത്തരം അവന്റെ പ്രവര്‍ത്തികളെക്കുറിച്ചു ഒരു ഉത്തരവും പറയുന്നില്ല പറയുന്നില്ലല്ലോ.   
 14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;  
മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.   
 15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,  
അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ,  
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,   
 16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;  
അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു.   
 17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും  
പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.   
 18 അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും  
വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.   
 19 “തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;  
അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.   
 20 അതുകൊണ്ട് അവന്റെ ജീവൻ അപ്പവും  
അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.   
 21 അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;  
കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു.   
 22 അവന്റെ പ്രാണൻ ശവക്കുഴിക്കും  
അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.   
 23 “മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്  
ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ   
 24 ദൂതൻ അവനിൽ കൃപ തോന്നി:  
‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ;  
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും   
 25 അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;  
അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.   
 26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;  
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;  
ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും.   
 27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:  
‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;  
അതിന് എന്നോട് പകരം ചെയ്തിട്ടില്ല.   
 28 ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;  
എന്റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു.   
 29 “ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം  
ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.   
 30 അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും  
ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.   
 31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;  
മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.   
 32 നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;  
സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം.   
 33 ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്കുക;  
മിണ്ടാതിരിക്കുക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.”