36
 1 എലീഹൂ പിന്നെയും പറഞ്ഞത്:   
 2 “അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;  
ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.   
 3 ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;  
എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.   
 4 എന്റെ വാക്ക് കള്ളമല്ല നിശ്ചയം;  
അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.   
 5 “ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;  
അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.   
 6 അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;  
ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.   
 7 അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല;  
രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;  
അവർ എന്നേക്കും ഉയർന്നിരിക്കുന്നു.   
 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്  
കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ   
 9 അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും  
അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.   
 10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;  
അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.   
 11 “അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ  
അവരുടെ നാളുകളെ ഭാഗ്യത്തിലും  
ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.   
 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;  
ബുദ്ധിമോശത്താൽ മരിച്ചുപോകും.   
 13 ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ *ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ ഹൃദയത്തില്‍ കപടഭക്തി ഉള്ളവര്‍കോപം സംഗ്രഹിച്ചു വയ്ക്കുന്നു;  
അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല.   
 14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;  
അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.   
 15 അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു;  
അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.   
 16 “നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന്  
ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.  
നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.   
 17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;  
വിധിയും നീതിയും നിന്നെ പിടിക്കും.   
 18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;  
മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്.   
 19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും  
ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?   
 20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്  
മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.   
 21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;  
കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക.   
 22 “ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;  
അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?   
 23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?  
അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം?   
 24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;  
അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.   
 25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;  
ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.   
 26 “നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;  
അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.   
 27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;  
അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.   
 28 മേഘങ്ങൾ അവയെ ചൊരിയുന്നു;  
മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.   
 29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും  
അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?   
 30 ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു;  
സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.   
 31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;  
ആഹാരവും ധാരാളമായി കൊടുക്കുന്നു.   
 32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;  
പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.   
 33 അതിന്റെ മുഴക്കം അവിടുത്തെയും  
കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.