3
നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു
1 എന്നാൽ ഞാൻ പറഞ്ഞത്:
“യാക്കോബിന്റെ തലവന്മാരും
യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ!
ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ?
2 നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു;
നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും
മാംസം അവരുടെ അസ്ഥികളിൽനിന്നും
പറിച്ചുകളയുന്നു.
3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്ന്
അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു;
നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്,
കലത്തിൽ ഇടുവാൻ എന്നപോലെയും
കുട്ടകത്തിനകത്തെ മാംസംപോലെയും
മുറിച്ചുകളയുന്നു.
4 അന്ന് അവർ യഹോവയോടു നിലവിളിക്കും;
എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല;
അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം
അവിടുന്ന് ആ കാലത്ത് തന്റെ മുഖം അവർക്ക് മറയ്ക്കും.”
5 എന്റെ ജനത്തെ തെറ്റിച്ചുകളയുകയും
ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും
അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്റെ നേരെ
വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച്
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 “അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും
ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും.
പ്രവാചകന്മാർക്ക് സൂര്യൻ അസ്തമിക്കുകയും
പകൽ ഇരുണ്ടുപോകുകയും ചെയ്യും.
7 അപ്പോൾ ദർശകന്മാർ ലജ്ജിക്കും;
ലക്ഷണം പറയുന്നവർ നാണിക്കും;
ദൈവത്തിൽനിന്ന് മറുപടി ലഭിക്കായ്കകൊണ്ട്
അവർ എല്ലാവരും വായ് പൊത്തും.”
8 എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും
യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്
ഞാൻ യഹോവയുടെ ആത്മാവിനാൽ
ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
9 യാക്കോബ് ഗൃഹത്തിന്റെ തലവന്മാരും
യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ.
ന്യായം വെറുക്കുകയും
നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്നു.
10 അവർ സീയോനെ രക്തപാതകംകൊണ്ടും
യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
11 അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു;
അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു;
അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു;
എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്:
“യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ?
അനർത്ഥം നമുക്കു വരുകയില്ല”
എന്നു പറയുന്നു.
12 അതുകൊണ്ട് നിങ്ങളുടെ നിമിത്തം
സീയോനെ വയൽപോലെ ഉഴും;
യെരൂശലേം കല്ക്കുന്നുകളും
ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.