3
നിനവേയ്‌ക്കെതിരായ യഹോവയുടെ ന്യായവിധി 
  1 രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം!  
അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു;  
കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല.   
 2 ചമ്മട്ടിയുടെ പ്രഹരശബ്ദം;  
ചക്രങ്ങൾ ഉരുളുന്ന ശബ്ദം;  
പായുന്ന കുതിരകൾ;  
ഓടുന്ന രഥങ്ങൾ!   
 3 കുതിക്കുന്ന കുതിരപ്പട;  
ജ്വലിക്കുന്ന വാൾ;  
മിന്നുന്ന കുന്തം;  
അനേകർ കൊല്ലപ്പെടുന്നു;  
അനവധി ശവങ്ങൾ;  
ശവശരീരങ്ങൾക്കു കണക്കില്ല;  
അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു.   
 4 വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും  
ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി,  
ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ  
എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്.   
 5 “ഞാൻ നിന്‍റെ നേരെ വരും,  
ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ  
നിന്റെ മുഖംവരെ ഉയർത്തി ജനതകളെ  
നിന്റെ നഗ്നതയും രാജ്യങ്ങളെ  
നിന്റെ അപമാനവും കാണിക്കും”  
എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.   
 6 ഞാൻ അമേദ്ധ്യം നിന്റെമേൽ എറിഞ്ഞ്  
നിന്നെ നീചയും നിന്ദാവിഷയവുമാക്കും.   
 7 അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി:  
“നീനെവേ ശൂന്യമായിക്കിടക്കുന്നു;  
ആർക്ക് അവളോടു സഹതാപം തോന്നും;  
ഞാൻ എവിടെനിന്ന് നിനക്ക് ആശ്വാസകന്മാരെ കണ്ടെത്തും” എന്ന് പറയും.   
 8 നദികളുടെ ഇടയിൽ ഇരിക്കുന്നതും  
ചുറ്റും വെള്ളം ഉള്ളതും സമുദ്രം കോട്ടയും മതിലും ആയിരിക്കുന്നതുമായ  
നോ-അമ്മോനെക്കാൾ*നോ-അമ്മോനെക്കാൾ മിസ്രയീമിൻ്റെ തലസ്ഥാനം  നീ ഉത്തമ ആകുന്നുവോ?   
 9 കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു;  
അത് അതിരില്ലാത്തതായിരുന്നു;  
പൂത്യരും ലൂബ്യരും  
നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.   
 10 എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു;  
അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു;  
അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു;  
അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.   
 11 അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും;  
നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.   
 12 നിന്റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും;  
കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നെ വീഴും.   
 13 നിന്റെ ജനം നിന്റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു;  
നിന്റെ ദേശത്തിന്റെ വാതിലുകൾ  
നിന്റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു;  
നിന്റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു.   
 14 ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക;  
നിന്റെ കൊത്തളങ്ങളെ ഉറപ്പിക്കുക;  
ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക;  
ഇഷ്ടിക ഉണ്ടാക്കുക!   
 15 അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും;  
വാൾ നിന്നെ ഛേദിച്ച് വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും;  
വിട്ടിലിനെപ്പോലെയും വെട്ടുക്കിളിയെപ്പോലെയും  
നീ നിന്നെത്തന്നെ വർദ്ധിപ്പിക്കുക.   
 16 നിന്റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ;  
വിട്ടിൽ നാശം വിതച്ച് പറന്നുപോകുന്നു.   
 17 നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും  
നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ  
മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു;  
സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു;  
അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.   
 18 അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു;  
നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു;  
നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു;  
അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല.   
 19 നിന്റെ പരുക്കിന് ശമനമില്ല;  
നിന്റെ മുറിവ് മാരകമാകുന്നു;  
നിന്റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും;  
കാരണം, നിന്റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?