23
ബിലെയാമിന്റെ ആദ്യ അരുളപ്പാട് 
  1 അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക” എന്നു പറഞ്ഞു.   2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരോ കാളയെയും ഒരോ ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു.   
 3 പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിൻ്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും” എന്നു പറഞ്ഞ് കുന്നിന്മേൽ കയറി.   4 ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴു യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു.   
 5 അപ്പോൾ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിൽ കൊടുത്തു: “നീ ബാലാക്കിൻ്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം” എന്നു കല്പിച്ചു.   
 6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിൻ്റെ അടുക്കൽ നില്ക്കുകയായിരുന്നു.   7 അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:  
“ബാലാക്ക് എന്നെ അരാമിൽനിന്നും  
മോവാബ്രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:  
‘ചെന്നു യാക്കോബിനെ ശപിക്കുക;  
ചെന്നു യിസ്രായേലിനെ ശപിക്കുക’ എന്നു പറഞ്ഞു.   
 8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?  
യഹോവ നിന്ദിക്കാത്തവനെ ഞാൻ എങ്ങനെ നിന്ദിക്കും?   
 9 ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു;  
ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു;  
ഇതാ തനിച്ചുപാർക്കുന്നോരു ജനം;  
ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.   
 10 യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?  
യിസ്രായേലിൽ കാൽ അംശത്തെ ആർക്ക് ഗണിക്കാം?  
ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ;  
എന്റെ അവസാനം അവൻ്റെതുപോലെ ആകട്ടെ.   
 11 ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലയോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.   
 12 അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ബദ്ധശ്രദ്ധനാകേണ്ടയോ?” എന്നു ഉത്തരം പറഞ്ഞു.   
ബിലെയാമിന്റെ രണ്ടാം അരുളപ്പാട് 
  13 ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരംശം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കേണം” എന്നു പറഞ്ഞു.   14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു.   
 15 പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിൻ്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെന്നു കാണട്ടെ” എന്നു പറഞ്ഞു.   
 16 യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിൻ്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക” എന്നു കല്പിച്ചു.   
 17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ ബാലാക്ക് മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിൻ്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്?” എന്നു ചോദിച്ചു.   
 18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:  
“ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക;  
സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവിതരുക.   
 19 വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല;  
അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല;  
അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ?  
അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?   
 20 അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു;  
അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അത് മറിച്ചുകൂടാ.   
 21 യാക്കോബിൽ തിന്മ കാണുവാനില്ല;  
യിസ്രായേലിൽ കഷ്ടത ദർശിക്കുവാനുമില്ല;  
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;  
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.   
 22 ദൈവം അവരെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു;  
കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.   
 23 യിസ്രായേലിനെതിരെ പ്രയോഗിക്കുവാൻ ആഭിചാരമോ കൺകെട്ട് വിദ്യയോ ഇല്ല;  
ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല;  
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:  
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.   
 24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;  
ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു;  
അവൻ ഇര പിടിച്ച് തിന്നാതെയും  
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.   
 25 അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ” എന്നു പറഞ്ഞു.   
 26 ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു.   
ബിലെയാമിന്റെ മൂന്നാം അരുളപ്പാട് 
  27 ബാലാക്ക് ബിലെയാമിനോട്: “വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും” എന്നു പറഞ്ഞു.   
 28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.   29 ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്നു പറഞ്ഞു.   30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.