6
ദയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
യഹോവേ, അങ്ങേയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;
അങ്ങേയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകേണമേ;
യഹോവേ, എന്‍റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു;
എന്നെ സൗഖ്യമാക്കേണമേ.
എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;
അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
 
യഹോവേ, മടങ്ങിവന്ന് എന്‍റെ പ്രാണനെ വിടുവിക്കേണമേ.
അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ;
പാതാളത്തിൽ ആര്‍ അവിടുത്തേക്ക് സ്തോത്രം ചെയ്യും?
എന്‍റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
രാത്രിമുഴുവനും എന്‍റെ കിടക്കയിൽ മിഴിനീർ ഒഴുക്കി;
കണ്ണുനീർകൊണ്ട് ഞാൻ എന്‍റെ കട്ടിൽ നനയ്ക്കുന്നു.
ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;
എന്‍റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
 
നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ;
യഹോവ എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേട്ടിരിക്കുന്നു.
യഹോവ എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു;
യഹോവ എന്‍റെ പ്രാർത്ഥന കൈക്കൊള്ളും.
10 എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും;
അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.