9
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;
അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,
തിരുസന്നിധിയിൽ ഇടറിവീണ് നശിച്ചുപോകും.
അവിടുന്ന് എന്റെ കാര്യവും വ്യവഹാരവും നടത്തി,
നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
അവിടുന്ന് ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;
അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു;
അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.
അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;
ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
യഹോവ പീഡിതന് ഒരു അഭയസ്ഥാനം;
കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10 തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;
യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ;
അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;
എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
13 യഹോവേ, എന്നോട് കരുണയുണ്ടാകണമേ;
മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ.
14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്
അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.
തന്ത്രിനാദം.
സേലാ.
17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും
പാതാളത്തിലേക്ക് തിരിയും.
18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;
സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
19 യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ;
ജനതതികൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന്
അവർക്ക് ഭയം വരുത്തണമേ.
സേലാ.