34
ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ച് ബുദ്ധിഭ്രമം നടിക്കുകയും അവിടെനിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം.
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
അവിടുത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;
താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.
എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ;
നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.
ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി;
എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
അവിടുത്തെ നോക്കിയവർ പ്രകാശിതരായി;
അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും
പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ;
അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ;
ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
10 ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;
യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12 ജീവനെ ആഗ്രഹിക്കുകയും
ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14 ദോഷം വിട്ടകന്ന് നന്മചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും
അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്
യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;
മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.
19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;
അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
20 അവന്റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു;
അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.
21 തിന്മ ദുഷ്ടനെ കൊല്ലുന്നു;
നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;
ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.