47
യഹോവ മഹാരാജാവാകുന്നു
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
 
സകലജനതകളുമേ, കൈ കൊട്ടുവിൻ;
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ;
അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
കർത്താവ് ജനതകളെ നമ്മുടെ കീഴിലും
വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു;
താൻ സ്നേഹിച്ച യാക്കോബിന്‍റെ പ്രശംസയായ ഭൂമി തന്നെ.
സേലാ.
 
ദൈവം ജയഘോഷത്തോടും യഹോവ
കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു.
ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ;
നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ.
ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു;
ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ.
 
ദൈവം ജനതകളെ ഭരിക്കുന്നു;
ദൈവം തന്‍റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്‍റെ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു;
ഭൂമിയിലെ പരിചകൾ ദൈവത്തിന്‍റെതല്ലോ;
അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.