70
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം.
ദൈവമേ, എന്നെ വിടുവിക്കുവാൻ,
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
“നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ;
അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
യഹോവേ, താമസിക്കരുതേ.