86
ദാവീദിന്റെ ഒരു പ്രാർത്ഥന.
യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ;
ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
എന്റെ പ്രാണനെ കാക്കണമേ;
ഞാൻ അങ്ങയുടെ ഭക്തനാകുന്നുവല്ലോ;
എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
കർത്താവേ, എന്നോട് കൃപയുണ്ടാകണമേ;
ഇടവിടാതെ ഞാൻ അങ്ങയോട് നിലവിളിക്കുന്നു.
അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ;
യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും
അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ;
എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ
എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല.
അങ്ങയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;
അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10 അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?;
അവിടുന്ന് മാത്രം ദൈവമാകുന്നു.
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമെ;
എന്നാൽ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും;
അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12 എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;
അങ്ങയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13 എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ;
അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.
14 ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.
നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.
15 കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;
ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16 എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകണമേ;
അങ്ങയുടെ ദാസന് അങ്ങയുടെ ശക്തി തന്ന്,
അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
17 എന്നെ വെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന്
നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ;
യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.