106
യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
ദൈവം നല്ലവനല്ലയോ;
അവിടുത്തെ ദയ എന്നേക്കും ഉള്ളത്.
യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും?
അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?
ന്യായം പ്രമാണിക്കുന്നവരും
എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
യഹോവേ, അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും
അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും
അങ്ങയുടെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
അങ്ങയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,
അങ്ങയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു;
ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഈജിപ്റ്റിൽവെച്ച് അങ്ങയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും
അങ്ങയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
എന്നിട്ടും ദൈവം തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്
തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;
കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
10 പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു;
ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12 അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു;
ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
13 എങ്കിലും അവർ വേഗത്തിൽ കർത്താവിന്റെ പ്രവൃത്തികളെ മറന്നു;
ദൈവത്തിന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14 മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;
നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15 അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു;
എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
16 പാളയത്തിൽവച്ച് അവർ മോശെയോടും
യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17 ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18 അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19 അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20 ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ
പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.
21 ഈജിപ്റ്റിൽ വലിയ കാര്യങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
22 ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ
അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
23 ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു;
അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ
അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ
ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24 അവർ മനോഹരദേശത്തെ നിരസിച്ചു;
അവിടുത്തെ വചനം വിശ്വസിച്ചതുമില്ല.
25 അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26 അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും
അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവർക്ക് വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
28 അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു;
മരിച്ചവർക്കുള്ള ബലികൾ തിന്നു.
29 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു;
പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;
ബാധ നിന്നുപോകുകയും ചെയ്തു.
31 അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു.
32 മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു;
അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33 അവർ അവനെ കോപിപ്പിച്ചതുകൊണ്ട്
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34 യഹോവ അവരോടു കല്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല.
35 അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
36 അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;
അവ അവർക്കൊരു കെണിയായിത്തീർന്നു.
37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും
അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
38 അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു,
ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
39 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,
അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
40 അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;
ദൈവം തന്റെ അവകാശത്തെ വെറുത്തു.
41 കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു;
അവരെ വെറുത്തവർ അവരെ ഭരിച്ചു.
42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;
അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
43 പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു;
എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു;
അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
44 എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ
കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
45 ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;
തന്റെ മഹാദയയാൽ മനസ്സുമാറ്റി.
46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം
അവരോട് കനിവ് തോന്നുമാറാക്കി.
47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;
അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും
ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ.
യഹോവയെ സ്തുതിക്കുവിൻ.