108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും.
വീണയും കിന്നരവുമേ, ഉണരുവിൻ;
അതിരാവിലെ ഞാൻ തന്നെ ഉണരും.
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.
അങ്ങയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;
അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ;
അങ്ങയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
അങ്ങയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ
ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും”.
10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
11 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?.
13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.