147
യഹോവയെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;
അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
യഹോവ യെരൂശലേമിനെ പണിയുന്നു;
കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
അവിടുത്തെ വിവേകത്തിന് അന്തമില്ല.
യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി മഴ ഒരുക്കുന്നു;
ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.
10 അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല;
പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13 ദൈവം നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14 കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു;
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു.
15 ദൈവം തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവിടുത്തെ വചനം അതിവേഗം ഓടുന്നു.
16 ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17 അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;
അതിന്റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
18 ദൈവം തന്റെ വാക്കിനാൽ അവ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19 ദൈവം യാക്കോബിന് തന്റെ വചനവും
യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20 അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല;
കർത്താവിന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിക്കുവിൻ.