വെളിപ്പാട്
ഗ്രന്ഥകര്‍ത്താവ്
“കർത്താവ് ദൂതൻ മുഖാന്തരം അരുളിച്ചെയ്തത് എഴുതിയ” വ്യക്തി എന്നാണ് യോഹന്നാൻ അപ്പോസ്തലൻ സ്വയം പരിചയപ്പെടുത്തുന്നത്. സഭയുടെ ആദ്യകാല എഴുത്തുകാര്‍ ആയിരുന്ന ജസ്റ്റിന്‍ മാര്‍ട്ടിയര്‍ ഐറേനിയസ്, ഹിപ്പോളിടസ്, തെര്‍ത്തുല്യന്‍ അലെക്സന്ത്രിയായിലെ ക്ലെമന്ത്, കൂടാതെ മൂററ്റൊരിയന്‍ രേഖകള്‍ എല്ലാം വെളിപ്പാട് യോഹന്നാന്‍ അപ്പോസ്തലൻ എഴുതി എന്നു അംഗീകരിക്കുന്നു. വെളിപ്പാട് ”അപ്പോകാലിപ്ടിക്” (പ്രത്യാശയെ ദൈവത്തിന്‍റെ ആത്യന്തിക വിജയത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുവാന്‍ പ്രതീകാത്മകമായ അലങ്കാര പ്രയോഗങ്ങളില്‍ എഴുതുന്ന യെഹൂദ ശൈലി) ശൈലിയിലാണ് രചിച്ചിരിക്കുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി 95-96.
യോഹന്നാന് ഈ പ്രവചനങ്ങള്‍ കിട്ടിയത് ഈജിയന്‍ കടലിലുള്ള പത്മോസ് ദ്വീപില്‍ വച്ചാണ് (വെളി 1:9).
സ്വീകര്‍ത്താക്കൾ
ഏഷ്യമൈനറിലെ ഏഴു സഭകള്‍ക്ക് വേണ്ടിയാണ് ഈ പ്രവചനങ്ങള്‍ ലഭിച്ചത് (വെളി 1:4).
ഉദ്ദേശ്യം
വെളിപ്പാട് പുസ്തകം യേശുവിന്‍റെ ദിവ്യത്വത്തെ വെളിപ്പെടത്തുന്നു (വെളി 1:1). അവന്‍റെ വ്യക്തിത്വം, ശക്തി, ഭാവികാല സംഭവങ്ങള്‍ എന്നിവയും എഴുതപ്പെട്ടിരിക്കുന്നു. ലോകാവസാനവും അന്ത്യന്യായവിധിയും സംഭവിക്കാൻ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്ന് മുന്നറിയിപ്പ് നൽകുന്നു. സ്വർഗ്ഗത്തെ കുറിച്ചുള്ള ചെറിയ കാഴ്ച ഈ പുസ്തകം നൽകുന്നു. അതോടൊപ്പം തങ്ങളെത്തന്നെ ശുദ്ധിയായി സൂക്ഷിച്ച ഭക്തന്മാർക്ക് ലഭിക്കാനിരിക്കുന്ന മഹത്വത്തെയും വെളിപ്പെടുത്തുന്നു. വരുവാനുള്ള എല്ലാ അവിശ്വാസികളും നിത്യതയിൽ അഭിമുഖീകരിക്കുന്ന മഹോപദ്രവം അതിന്‍റെ എല്ലാ കഷ്ടങ്ങള്‍, കൂടാതെ അഗ്നിനരകം എന്നിവയുടെ വിവരണം വെളിപ്പാട് പുസ്തകം നമുക്ക് നൽകുന്നു. സാത്താനും അവന്‍റെ ദൂതൻമാർക്കും വരുവാൻ പോകുന്ന ശിക്ഷയെക്കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു.
പ്രമേയം
മറ നീക്കുക
സംക്ഷേപം
1. യേശുക്രിസ്തുവിന്‍റെ വെളിപാടും യേശുവിന്‍റെ സാക്ഷ്യവും — 1:1-8
2. ആദ്യത്തെ ദർശനം — 1:9-20
3. ഏഴു പ്രാദേശിക സഭകൾ — 2:1-3:22
4. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ — 4:1-22:5
5. കർത്താവിന്‍റെ അവസാനമുന്നറിയിപ്പും അപ്പൊസ്തലൻ്റെ സമാപന പ്രാർത്ഥനയും ഉപസംഹാരവും — 22:6-21
1
യേശുക്രിസ്തുവിന്‍റെ വെളിപ്പാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്‍റെ ദൂതൻ മുഖാന്തരം അയച്ച് തന്‍റെ ദാസനായ യോഹന്നാനെ കാണിച്ചു. യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു. സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.
ഏഴു സഭകൾക്ക് വന്ദനം
യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ അടുക്കൽനിന്നും, വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിച്ചവനും തന്‍റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്‍റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
 
ഇതാ, അവൻ മേഘാരൂഢനായി വരുന്നു;
ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും;
ഭൂമിയിലെ സകലഗോത്രങ്ങളും
അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
 
ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
ക്രിസ്തുവിനെ ദർശിക്കുന്നു
നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. 10 കർത്തൃദിവസത്തിൽ*കര്‍ത്തൃദിവസം-ആഴചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്‍റെ പുറകിൽ കേട്ടു; 11 ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴു സഭകൾക്കും അയയ്ക്കുക.
12 എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു. അപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും 13 നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ടു. 14 അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും 15 കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്‍റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ട്; 16 അവന്‍റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
17 അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്‍റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്‍റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു. 18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എന്‍റെ കയ്യിൽ ഉണ്ട്. 19 അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും 20 എന്‍റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിൻ്റെ മർമ്മവും ഏഴു പൊൻനിലവിളക്കിൻ്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴു നിലവിളക്കുകൾ ഏഴു സഭകൾ ആകുന്നു.

*1. 10 കര്‍ത്തൃദിവസം-ആഴചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച