7
അഭിനന്ദനത്തിൻ്റെ വിവരണം 
 മണവാളൻ 
  1 അല്ലയോ പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം!  
നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.   
 2 നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു;  
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല;  
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന  
ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.   
 3 നിന്റെ സ്തനം രണ്ടു മാൻകുട്ടികൾക്ക് സമം ഇരട്ടപിറന്ന കലമാനുകൾക്കു സമം.   
 4 നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും  
നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലെ കുളങ്ങൾപോലെയും  
നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള  
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.   
 5 നിന്റെ ശിരസ്സ് കർമ്മേൽപോലെയും  
നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു;  
രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.   
 6 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി,  
നീ എത്ര മനോഹരി!   
 7 നിന്റെ ശരീരാകൃതി പനയോടും  
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!   
 8 “ഞാൻ പനമേൽ കയറും;  
അതിന്‍റെ കുലകൾ പിടിക്കും” എന്നു ഞാൻ പറഞ്ഞു.  
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും  
നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.   
 9 നിന്റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും  
താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. *നിന്റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്    
മണവാട്ടി 
  10 അത് എന്റെ പ്രിയന് മൃദുപാനമായി  
അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.   
 11 ഞാൻ എന്റെ പ്രിയനുള്ളവൾ;  
അവന്റെ ആഗ്രഹം എന്നോടാകുന്നു.   
 12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക;  
നമുക്ക് ഗ്രാമങ്ങളിൽ †ഗ്രാമങ്ങളിൽ കാട്ടുപുഷ്പങ്ങള്‍ക്കിടയില്‍ ചെന്നു രാപാർക്കാം.  
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി  
മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും  
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം;  
അവിടെവച്ച് ഞാൻ നിനക്കു എന്‍റെ പ്രേമം തരും.   
 13 ദൂദായിപ്പഴം സുഗന്ധം വീശുന്നു;  
നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്;  
എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.